Friday, July 18, 2014

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !





الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

കാര്യങ്ങൾ അൽപം വിശദമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. അതിനാൽ വായിക്കുന്നവർ ലേഖനം പൂർണമായി വായിക്കുക.

പലിശയെന്നത് ഏറെ കഠിനമായ ശിക്ഷ ലഭിക്കുന്ന ഒരു വന്‍പാപമാണ്. പലിശ എത്രത്തോളം കഠിനമായ പാപമാണ് എന്ന് മനസ്സിലാക്കാന്‍ നേരത്തെ എഴുതിയ ഈ ലേഖനം വായിക്കുക: പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

എന്നാല്‍ ഇനിയുള്ള ചോദ്യം ഒരാള്‍ക്ക് പലിശ ഇടപാടുകള്‍ നടത്തുന്ന ബേങ്കില്‍ Account തുടങ്ങാന്‍ പാടുണ്ടോ എന്നതാണ്.

 അടിസ്ഥാനപരമായി പലിശയുമായി ബന്ധപ്പെട്ട ഒരു ഇടപാടും ഒരു മുസ്ലിമിന് പാടില്ല. പലിശയുമായി വല്ല നിലക്കും ഇടപെടുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനാലും അവന്റെ പ്രവാചകനാലും ശപിക്കപ്പെട്ടവനാണ്. ഇനി ബേങ്കുകളുമായുള്ള ഇടപാടുകളെ ഈ അടിസ്ഥാനപ്രകാരം നോക്കിക്കാണുമ്പോള്‍ ഇസ്ലാമികമായ ബേങ്കിംഗ് സംവിധാനം ഉള്ള നാട്ടിലാണെങ്കിൽ ഒരാള്‍ക്കും തന്നെ അനിസ്ലാമികമായ ബേങ്കുകളുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ പാടുള്ളതല്ല. ഇനി തന്‍റെ ശമ്പളം ലഭ്യമാകണമെങ്കില്‍ ഒരു പ്രത്യേക ബേങ്കില്‍ account തുടങ്ങണം എന്ന് തന്‍റെ കമ്പനി നിര്‍ബന്ധിച്ചാല്‍ പോലും  ശമ്പളം ഇറങ്ങുന്ന അതാത് ദിവസം തന്നെ അത് അവിടെ നിന്നും പിന്‍വലിച്ച് ഇസ്ലാമിക് ബേങ്കില്‍ ഉള്ള തന്‍റെ account ല്‍ നിക്ഷേപിക്കണം.
എന്നാൽ  ഇസ്ലാമികമായ ഒരു സംവിധാനം ഇല്ലാത്ത ഇടമാണ് എങ്കില്‍ നിരുപാധികം ഒരാള്‍ക്ക് പലിശ ബേങ്കില്‍ account തുടങ്ങാം എന്ന ധാരണ തെറ്റാണ്. ഒരാള്‍ക്ക് അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എത്രത്തോളം സാധിക്കുമോ അത്രത്തോളം വിട്ടുനിൽക്കുകയാണ് വേണ്ടത്. ഇനി തന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അനിവാര്യതയായി വരികയാണ് എങ്കില്‍ മാത്രമാണ് അത് ആ അനിവാര്യതയുടെ തോതനുസരിച്ച്  അനുതവദനീയമായിത്തീരുന്നത്.
ലിജ്നതുദ്ദാഇമയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം :
" നാണയങ്ങൾ, അതുപോലുള്ള മറ്റു സംബത്തുക്കൾ തുടങ്ങിയവ പലിശ ബേങ്കുകളിലോ, പലിശ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാന്‍ പാടില്ല. അത് പലിശ തിരികെ ലഭിക്കുന്ന നിക്ഷേപമാകട്ടെ (FIXED DEPOSIT), പലിശ ലഭിക്കാത്ത നിക്ഷേപമാകട്ടെ അതൊന്നും തന്നെ അനുവദനീയമല്ല.  കാരണം അത് പരസ്പരം തിന്മക്കും അക്രമത്തിനും കൂട്ടുനില്‍ക്കലാണ് ( ഇപ്രകാരം പറയാന്‍ കാരണം പലിശ ബേങ്കുകള്‍ അവക്ക് ലഭിക്കുന്ന എല്ലാ നിക്ഷേപത്തിന്‍റെയും ഒരു നിശ്ചിത ശതമാനം പലിശക്കായി ഉപയോഗിക്കുന്നു എന്നതിനാലാണ്). അല്ലാഹു പറയുന്നു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ

"പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ ". - [മാഇദ : 2].  ഇനി ആ പണം അതില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആരെങ്കിലും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുക വഴി അത് നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, പലിശ ബേങ്കുകളില്‍ നിക്ഷേപിക്കുക എന്നതല്ലാതെ അത് സൂക്ഷിക്കാന്‍ മറ്റൊരു വഴിയില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രം പലിശ ലഭിക്കാത്ത  (current account) അക്കൌണ്ടുകളില്‍ അത് നിക്ഷേപിക്കാന്‍ അയാള്‍ക്ക് ഇളവ് ലഭിക്കപ്പെടുന്നതാണ്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന നില്‍ക്കും, രണ്ട് ശര്‍റായ കാര്യങ്ങളില്‍ ഏറ്റവും ശര്‍റു കുറഞ്ഞത് എടുക്കുക എന്ന നിലക്കുമാണിത് " [ 13/346 ].


അപ്പോള്‍ അനിവാര്യ ഘട്ടത്തിലല്ലാതെ ബേങ്കുകളില്‍ അക്കൗണ്ട്‌ തുടങ്ങുന്നത് അനുവദനീയമാകുന്നില്ല. മാത്രമല്ല അത്തരം സാഹചര്യത്തില്‍ തന്നെ (current account) തുടങ്ങുക എന്നതാണ് പണ്ഡിതന്മാര്‍ മുന്നോട്ട് വച്ച ഇളവ്. അത് എന്തുകൊണ്ടെന്നാല്‍ കര്‍മ്മശാസ്ത്രപരമായി പരിശോധിച്ചാല്‍ ആ അക്കൌണ്ട് തഹ്'രീം വസാഇല്‍ എന്ന നിലക്കാണ് നിഷിദ്ധമാകുന്നത്. അഥവാ ബേങ്കും അയാളുമായുള്ള ബന്ധത്തില്‍ പലിശ കടന്നു വരുന്നില്ലെങ്കിലും അയാളുടെ നിക്ഷേപം ബേങ്ക് തിന്മക്ക് ഉപയോഗിക്കുന്നതിനാലാണ് അവിടെ നിഷിദ്ധം കടന്നുവരുന്നത്. നേരിട്ട് പലിശയുമായി ബന്ധപ്പെടുകയല്ല എന്നര്‍ത്ഥം. ഇത്തരം തഹ്'രീം വസാഇലുകളായ കാര്യങ്ങൾ  ഹാജതുകള്‍ക്ക് അനുസൃതമായി അനുവദനീയമായി വരും. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ അത് എടുത്ത് പറഞ്ഞത് എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

എന്നാല്‍ ചിലരുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യക്തികള്‍ക്ക് current account തുടങ്ങുക സാധ്യമല്ല എന്നതാണ്. അത് തുടങ്ങണമെങ്കില്‍ അവര്‍ക്ക് ഒരു firm ആവശ്യമാണെന്നും. അതില്‍ വരുന്ന ഓരോ പണത്തിനും കൃത്യമായ രേഖയും ആവശ്യമാണെന്നുമാണ്. അവർ പറയുന്നത്. എന്നാൽ മറ്റു ചിലർ തുടങ്ങാൻ സാധിക്കുമെന്നും പറയുന്നു. ഏതായാലും current account തുടങ്ങാൻ സാധിക്കുമെങ്കിൽ അത് മാത്രമേ തുടങ്ങാവൂ. കാരണം അത് പലിശ രഹിത അക്കൗണ്ട്‌ ആണ്. ഇനി അപ്രകാരം തുടങ്ങാൻ സാധിക്കാത്ത പക്ഷം വ്യക്തികളെ സംബന്ധിച്ചിടത്തോളം savings account  തുടങ്ങാനേ നിർവാഹമുണ്ടാകൂ.  അതിൽ പലിശ ലഭിക്കുകയും ചെയ്യും. ഇതിന്‍റെ ഹുക്മ് കര്‍മ്മശാസ്ത്രപരമായി (حرام لذاته) ആണ്. അഥവാ മറ്റൊരു കാരണത്താല്‍ നിഷിദ്ധമാകുന്നതല്ല, മറിച്ച് സ്വതവേ നിഷിദ്ധമാണ് എന്നര്‍ത്ഥം. കാരണം ഇവിടെ ബേങ്കും ആ അക്കൌണ്ട് ഉള്ള വ്യക്തിയും തമ്മിലുള്ള ബന്ധം തന്നെ പലിശ ഇടപാടാണ്. current account വ്യക്തികൾക്ക് തുടങ്ങാൻ സാധിക്കില്ല എന്നത് ശരിയാണ് എങ്കിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലപ്പോഴും നിയമവ്യവസ്ഥയെ ഉപയോഗപ്പെടുത്തി  ഇതുമായി ബന്ധപ്പെടാന്‍ ആളുകളെ ഭരണകൂടം നിര്‍ബന്ധിക്കുകയാണ് എന്ന് തന്നെ പറയാം.  ബേങ്കുകളിലൂടെയാണ് ഇന്ന് ജോലിക്കാര്‍ക്ക് ശമ്പളവും മറ്റും നല്‍കുന്നത്. മാത്രമല്ല ഒട്ടുമിക്ക പണമിടപാടുകളും ബേങ്കുകള്‍ വഴി മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് പലപ്പോഴും അക്കൌണ്ട് ഉണ്ടായേ തീരൂ. ഒരാളുടെ അടിസ്ഥാന കാര്യങ്ങളായി  മതം എണ്ണിയ, വിശ്വാസം, ജീവന്‍, ബുദ്ധി, സമ്പത്ത്, അഭിമാനം എന്നീ അഞ്ച്  അവിഭാജ്യ ഘടകങ്ങളുടെ നിലനില്പിനെ ബാധിക്കുന്ന അവസ്ഥാവിശേഷങ്ങളെ ളറൂറത്തിന്‍റെ അവസ്ഥയായി ഫുഖഹാക്കള്‍ എണ്ണിയത് ഇവിടെ പ്രസക്തമാകുന്നു.   പ്രവാസികള്‍ക്ക് അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം നാട്ടിലേക്ക് എത്തിക്കാനും NRE അക്കൗണ്ട്‌ വേണം. അത് savings account ഇനത്തില്‍ പെട്ടതായാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇങ്ങനെ ഓരോ കാര്യങ്ങള്‍ എടുത്ത് നോക്കിയാലും ഭരണകൂട നിയമങ്ങള്‍ ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മുസ്ലിമീങ്ങളെ പലിശ സംവിധാനവുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥ  ഇന്ത്യയിൽ നിലവിലുണ്ട്. ഇത് അവഗണിച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുക എന്നത് ഒരിക്കലും സാധ്യമല്ല. അപ്പോള്‍ ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എന്ന നിലക്ക് നമ്മള്‍ എന്ത് ചെയ്യും ?!. അതാണ്‌ ചർച്ച ചെയ്യപ്പെടേണ്ടത്.

പക്ഷെ ഈ വിഷയത്തിന്‍റെ മതവിധിയെക്കുറിച്ച് പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്.

മുസ്ലിമീങ്ങളുടെ അടിസ്ഥാന ആവശ്യമായ പലിശ രഹിത സംവിധാനം നമ്മുടെ നാട്ടില്‍ ലഭ്യമാക്കാന്‍ വേണ്ടി നമ്മള്‍ എന്ത് ചെയ്തു ?.!!!!!!!!!!!!!! യഥാര്‍ത്ഥത്തില്‍ ശറഇയായ ഒരു സാമ്പത്തിക സംവിധാനം ഉണ്ടാക്കാന്‍ ആരും കാര്യമായി പരിശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചില സംഘടനകള്‍ ഇടക്കാലത്ത്  'പലിശരഹിത സംവിധാനങ്ങള്‍' എന്ന് അവകാശപ്പെട്ടുകൊണ്ട്‌ രംഗത്ത് വന്നിരുന്നു. പക്ഷെ അവരുടെ ഉള്ളുകള്ളി പരിശോധിച്ചപ്പോള്‍ അവരുടെ പക്കല്‍ ഉപഭോക്താക്കൾ  നിക്ഷേപിക്കുന്ന പണം അവര്‍ ബേങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മറ്റുചിലര്‍ ഇസ്‌ലാമിക സമ്പദ് സംവിധാനം നടപ്പാക്കാന്‍ വേണ്ടി പരിശ്രമിച്ചു. അവരുടെ ഉദ്ദേശ്യം ശുദ്ധമെങ്കില്‍ അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. പക്ഷെ മതപരമായ അടിസ്ഥാനം അതിനും വേണ്ടരൂപത്തില്‍ ഇല്ലായിരുന്നു എന്ന് തന്നെ വേണം പറയാന്‍ . കാരണം അവര്‍ തങ്ങളുടെ ആദ്യത്തെ പ്രൊജക്റ്റ്‌ എന്ന് പറഞ്ഞുകൊണ്ട് അവതരിപ്പിച്ചത് തന്നെ ഒരു ബഹുദൈവാരാധനാ സംവിധാനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിനായിരുന്നു. പലിശരഹിതം ആയതുകൊണ്ട് മാത്രം ഇസ്‌ലാമികമാകുകയില്ല. മറിച്ച് വിശ്വാസപരമായതും അല്ലാത്തതുമായ എല്ലാ നിഷിദ്ധങ്ങളും വര്‍ജ്ജിച്ചുകൊണ്ടാകണം ഇസ്‌ലാമിക സംവിധാനം നിലവില്‍ വരേണ്ടത് എന്ന ബാലപാഠം പോലും അവഗണിക്കപ്പെട്ടു  എന്നതാണ് ആ പത്ര റിപ്പോര്‍ട്ട് കണ്ടപ്പോൾ തോന്നിയത്. അതിന്‍റെ വക്താക്കളായി മുന്നില്‍ നില്‍ക്കുന്നതാകട്ടെ മതപരമായി അറിവില്ലാത്തവരാണ് എന്ന് മാത്രമല്ല. പലപ്പോഴും മതനിയമങ്ങളോട് തങ്ങളുടെ വിദ്വേശം പ്രകടമാക്കിയവര്‍ പോലുമാണ്. ഒരുവേള മതബോധവും അറിവും വീജ്ഞാനവുമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങാതിരുന്നാൽ അർഹതയില്ലാത്തവർ അത്തരം കാര്യങ്ങളിൽ ഇടപെടുവാൻ അത് കാരണമായിത്തീരും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ..
ഏതായാലും മനുഷ്യാവകാശ ലംഘനം എന്ന് തന്നെ പറയാം, മതപരമായി നമുക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സംവിധാനം അനുസരിച്ച് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാക്കപ്പെട്ടിട്ട്അത്തരം ഒരു സാഹചര്യത്തെ മാറ്റി തന്‍റെ മതത്തിനും സമൂഹത്തിനും എല്ലാം ഏറെ ഉപകാരപ്രദമായ പലിശരഹിത സംവിധാനം കൊണ്ടുവരാന്‍ എന്താണ് നമ്മള്‍ ഓരോരുത്തരും ചെയ്തത് ?!. നമ്മൾ ആലോചിക്കേണ്ടതില്ലേ ? പരിശ്രമമില്ലാതെ സാഹചര്യത്തെ മാത്രം പഴിച്ചിട്ടെന്തു കാര്യം ?!.

നമ്മള്‍ പരിശ്രമിക്കുക. ഒപ്പം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.  എങ്കില്‍ പലിശരഹിതമായ ഒരു സമ്പദ് സംവിധാനത്തിനുള്ള സാഹചര്യം അല്ലാഹു ഒരുക്കിത്തരും ഇന്‍ ഷാ അല്ലാഹ്. അതല്ലാതെ ഒരു പണിയും എടുക്കാതെ അത്തരം ഒരു സാഹചര്യം ഇല്ലാത്തതിന് ഖേദം പ്രകടിപ്പിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ  'അല്ലാഹുവേ കുട്ടിയെ തരണേ' !  എന്ന് പ്രാര്‍ഥിക്കുന്നവനെപ്പോലെയേ ആ ഖേദപ്രകടനത്തിന് സ്ഥാനമുള്ളൂ. നമ്മള്‍ പരിശ്രമിക്കുകയും തുടര്‍ന്ന് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. മാറ്റമുണ്ടാകും ഇന്‍ ഷാ അല്ലാഹ് !. അതാണ്‌ യഥാർത്ഥ തവക്കുൽ...

അല്ലാഹു പറയുന്നു :

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ

" നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്‌ നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു ". [അങ്കബൂത്ത് : 69].

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.  ബേങ്കുമായി ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായവരാണ് പലരും. പണം സൂക്ഷിക്കുക എന്ന ആവശ്യത്തേക്കാള്‍, തന്‍റെ പണമിടപാടുകള്‍ക്ക് ബേങ്കുമായി ബന്ധപ്പെടുന്നതിനെ നിയമവും അധികാരവും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന  അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. അതുകൊണ്ട് ഒരുപക്ഷെ ضرورة എന്ന നിലയില്‍ നിന്നും പലപ്പോഴും مكره എന്ന നിലക്ക് വരെ കാര്യങ്ങള്‍ എത്താറുണ്ട്. അഥവാ ഒരാളെ നിര്‍ബന്ധിച്ച് തിന്മ ചെയ്യിക്കുക എന്ന അവസ്ഥയും പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഉണ്ടാകാറുണ്ട്. അധികാരം ഉപയോഗിച്ചായാലും, ഭീഷണി ഉപയോഗിച്ചായാലും അത് തുല്യം തന്നെ. പ്രവാചകന്‍ (സ) പറഞ്ഞു:

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : ( إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه ) حديث حسن رواه ابن ماجة

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു : " അറിയാതെ ചെയ്യുന്ന തെറ്റ്, മറവി കാരണം സംഭവിക്കുന്നവ, അവര്‍ക്കിഷ്ടമില്ലാതിരുന്നിട്ടും ചെയ്യാന്‍ വേണ്ടി അവര്‍ നിര്‍ബന്ധിക്കപ്പെടുന്നവ എന്നീ കാര്യങ്ങള്‍ എന്‍റെ ഉമ്മത്തിന് അല്ലാഹു വിട്ടുവീഴ്ച ചെയ്ത് നല്‍കിയിരിക്കുന്നു". - [ ഇബ്നു മാജ - ഹദീസ് ഹസന്‍ ].

പക്ഷെ ഇതൊരിക്കലും തന്നെ ബേങ്കുകളുമായി ബന്ധപ്പെടുന്നത് നിരുപാധികം അനുവദനീയമാക്കുന്നില്ല. അതിന്‍റെ സാഹചര്യങ്ങള്‍ നമ്മള്‍ വിശദീകരിച്ചത് നിങ്ങളുടെ പരിഗണനയില്‍ ഉണ്ടാകണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്തരം സാഹചര്യത്തിലുള്ള ആളുകള്‍ തങ്ങള്‍ക്ക് വല്ല നിലക്കും ബേങ്കുമായി ബന്ധപ്പെടാതിരിക്കാന്‍ സാധിക്കുമോ എങ്കില്‍ അവര്‍ക്ക് ബേങ്കുമായി ബന്ധപ്പെടാന്‍ പാടില്ല. ഇനി തങ്ങള്‍ അതിന് നിര്‍ബന്ധിതരാകുകയാണ് എങ്കില്‍ തങ്ങള്‍ക്ക് മറ്റൊരു വഴി ലഭിക്കുന്നത് വരെ ഉപാധികളോടെ ആ അവസ്ഥയില്‍ തുടരാം.... (ഇതര പലിശ ഇടപാടുകൾ അല്ല. അക്കൗണ്ട്‌ തുടങ്ങുന്ന കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്).


ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു : തന്‍റെ കയ്യില്‍ പണമുള്ള ഒരാള്‍ അത് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അമാനത്തായി ബേങ്കില്‍ സൂക്ഷിക്കുകയും അതിന് കൃത്യമായി സകാത്ത് കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അനുവദനീയമാണോ ?.

ഉത്തരം : പലിശ ലഭിക്കുന്നില്ലെങ്കില്‍ പോലും പലിശ ബേങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പാടില്ല. കാരണം അത് അവരെ തിന്മക്കും അക്രമത്തിനും സഹായിക്കലാണ്. അല്ലാഹു അത് വിലക്കിയിരിക്കുന്നു. ഇനി തന്‍റെ പണം സംരക്ഷിക്കാനായി ബേങ്കുമായി ഇടപെടാന്‍ ഒരാള്‍ നിര്‍ബന്ധിതനാവുകയാണ് എങ്കില്‍ ضرورة (നിര്‍ബന്ധിത സാഹചര്യം) എന്ന നിലക്ക് അതില്‍ കുഴപ്പമില്ല ഇന്‍ ഷാ അല്ലാഹ്. അല്ലാഹു പറയുന്നു :

وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ

"നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്കവന്‍ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ". [അന്‍ആം : 119].

അതുകൊണ്ട് തന്നെ ഒരു ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനമോ, പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുന്ന  നിഷിദ്ധങ്ങളില്ലാത്ത മറ്റു സംവിധാനങ്ങളോ എപ്പോഴാണോ നിങ്ങള്‍ക്ക് ലഭ്യമാകുന്നത്, ആ നിമിഷം അതിലേക്ക് നിങ്ങളുടെ പണം മാറ്റണം. അത്തരം ഒരു സാഹചര്യം സംജാതമായാല്‍ പിന്നെ പലിശ ബേങ്കില്‍ നിക്ഷേപിക്കാന്‍ പാടില്ല. - [ഫതാവ ഇബ്ന്‍ ബാസ് : 19/414]


ബഹുമാന്യനായ സുലൈമാന്‍ റുഹൈലിയോട് അദ്ദേഹം ശൈഖ് അബ്ദു റഹ്മാന്‍ അസഅദി ഹഫിദഹുല്ലയുടെ منظومة القواعد القفقهية വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ളറൂറത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടിയ ഒരവസരത്തിൽ ഈ ഈ വിഷയം ഞാൻ  നേരിട്ട് ചോദിക്കുകയുണ്ടായി: 

ചോദ്യം:  ഞങ്ങളുടെ നാട്ടില്‍ ഇസ്ലാമിക് ബേങ്കുകള്‍ ഇല്ല. പലിശ ബേങ്കുകള്‍ മാത്രം ആണുള്ളത്. ഭരണകൂടത്തിന്‍റെ നിയമവ്യവസ്ഥകള്‍ പ്രകാരം സാധാരണക്കാര്‍ക്ക് current account തുടങ്ങാനും അനുവാദമില്ല. കമ്പനികള്‍ക്ക് മാത്രം ആണ് current account തുടങ്ങാന്‍ സാധിക്കുക. വ്യക്തികള്‍ക്ക് savings account മാത്രമാണ് തുടങ്ങാന്‍ സാധിക്കുക എന്നതുകൊണ്ട്‌ തന്നെ ഒരു മുസ്ലിമിന് savings account തുടങ്ങാന്‍ പാടുണ്ടോ ?!. ഗവണ്മെന്റ് ശമ്പളം വിതരണം ചെയുന്നത് പോലും ഇപ്പോള്‍ ബേങ്കുകള്‍ വഴിയാണ്. അതുകൊണ്ട് ഇത് ഒരു ضرورة ആയി പരിഗണിക്കുമോ ?.

അദ്ദേഹം നല്‍കിയ മറുപടി :  ചോദ്യത്തില്‍ സഹോദരന്‍ പറയുന്നത്. ഞങ്ങളുടെ രാജ്യത്തുള്ള ബേങ്കുകള്‍ പലിശ ബേങ്കുകള്‍ ആണ് എന്നതാണ്. തങ്ങള്‍ക്കാകട്ടെ (നിയമപരമായി)  current account തുടങ്ങാന്‍ അനുവാദവുമില്ല. savings account തുടങ്ങാനാണ് നിയമപരമായി അനുവാദമുള്ളത്. savings account പലിശ ഇടപാട് നേരിട്ട് വരുന്ന account ആണല്ലോ. അഥവാ അതിന് (നിക്ഷേപത്തിന് അനുസരിച്ച്) interest penalty എന്ന നിലക്ക് പലിശ നല്‍കപ്പെടും. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്: ഒരാള്‍ നിര്‍ബന്ധിതനായാല്‍, അഥവാ തന്‍റെ പണം നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, ഉദാ: കള്ളന്മാരുടെ ആധിക്യം കാരണത്താലോ, അല്ലെങ്കില്‍ തന്‍റെ വീട്ടില്‍ അത് സൂക്ഷിച്ചു വെക്കാന്‍ കഴിയാതെ വരുകയോ ചെയ്‌താല്‍ അവന് പലിശ ബേങ്കില്‍ savings account തുടങ്ങാവുന്നതാണ്. ശരി, അപ്പോള്‍ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ എന്ത് ചെയ്യണം ?. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അവന് അത് തന്നില്‍ നിന്നും تخلص ചെയ്യല്‍ (നീക്കം ചെയ്യല്‍) അവന്‍റെ മേല്‍ നിര്‍ബന്ധമാണ്‌. അവന്‍ അത് നീക്കം ചെയ്യുക എന്നു പറഞ്ഞതിന് ദാനം നല്‍കുക എന്നര്‍ത്ഥമില്ല. മറിച്ച് തന്‍റെ കയ്യില്‍ നിന്നും അത് നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവന്‍ അത് മുസ്‌ലിമീങ്ങളുടെ  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കട്ടെ, അഥവാ കക്കൂസ്, കുളിമുറി, റോഡ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്‍കുക. ഇനി അത്തരം ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കടത്തില്‍ മുങ്ങിക്കിടക്കുന്ന വിലക്കേര്‍പ്പെടുത്തപ്പെട്ട കടക്കാരന്‍റെ കടം നീക്കം ചെയ്യാനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ അത് ഉപയോഗിക്കട്ടെ. കാരണം അതും ഒരു ضرورة ആയ ഘട്ടമാണ്. അതുകൊണ്ട് ശൌചാലയങ്ങള്‍, റോഡുകള്‍ തുടങ്ങിയവക്ക് നല്‍കാന്‍ കഴിയാതെ വരുകയാണ് എങ്കില്‍ കടക്കാരന്‍റെ കടം വീട്ടാന്‍ അത് ഉപയോഗിച്ചുകൊള്ളട്ടെ. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍ !". 

(ഇതിൽ അത്തരം ഒരു സാഹചര്യത്തിൽ കൈവശം വരുന്ന പലിശയെ നിർമാർജനം ചെയ്യേണ്ട രീതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. അത് ഞാൻ തുടർന്ന് വിശദീകരിക്കുന്നതാണ്. അക്കൗണ്ട്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട മതവിധി  മനസ്സിലാക്കുവാൻ മാത്രമാണ് ഇപ്പോൾ ഇതിവിടെ എടുത്ത് കൊടുത്തത്.)


ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം: നിര്‍ബന്ധിത സാഹചര്യത്തില്‍ ആണെങ്കില്‍ പോലും ബേങ്കുകളുമായി ഇടപെടുന്നത് മാനസികമായ താല്പര്യത്തോടെയോ, മാനസികമായ സന്തുഷ്ടതയോടെയോ ആയിരിക്കരുത്. മറിച്ച് മാനസികമായ വെറുപ്പോടെയും മറ്റൊരു വഴിയില്ലാത്തതിനാലുമാണ് എന്ന ബോധത്തോടെയുമായിരിക്കണം ആ സംവിധാനവുമായി ബന്ധപ്പെടുന്നത്. മാത്രമല്ല ബേങ്കില്‍ നിന്ന് പലിശക്ക് പണം എടുക്കുക, പലിശ ലഭിക്കാന്‍ വേണ്ടി പണം നിക്ഷേപിക്കുക, പലിശക്ക് പണയം വെക്കുക തുടങ്ങിയവയെല്ലാം നിഷിദ്ധവും വന്‍പാപവും ആണ്.  എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ് എന്നതും ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. മറിച്ച് ബേങ്കുകള്‍ വഴി തന്‍റെ പണമിടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇത് വീണ്ടും വീണ്ടും സൂചിപ്പിക്കുന്നത് സാധാരണക്കാര്‍ തെറ്റായ രൂപത്തില്‍ മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. الفتاوى لا تبنى عليه المسائلഅഥവാ ഒരു വിഷയത്തില്‍ നല്‍കപ്പെടുന്ന ഫത്'വകള്‍ ഇതര വിഷയങ്ങളുടെ മതവിധി കെട്ടിപ്പടുക്കാനുള്ള ആധാരമാക്കാന്‍ പാടില്ല എന്നര്‍ത്ഥം. അതുകൊണ്ട് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്ത് എന്നത് ഒരിക്കലും വിട്ടുപോകാന്‍ പാടില്ല.  ആ അവസ്ഥയില്‍ തുടരുന്നതോടൊപ്പം ഇസ്ലാമികമായ ഒരു സാഹചര്യം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും വേണം. അപ്രകാരം പരിശ്രമിക്കല്‍ 'ഫര്‍ദ് കിഫായ' ആണ്.  ആരും തന്നെ അതിനുവേണ്ടി പരിശ്രമിക്കുന്നില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകുകയും ചെയ്യും.


ഇനി അത്തരം ഒരു നിര്‍ബന്ധിത സാഹചര്യത്തിലോ, അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്‍റെ ഒരു ലഘു വിശദീകരണം ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ ഉത്തരത്തിലും നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ മതവിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടട്ടെ എന്ന നിലക്ക് ഒന്നുകൂടി വിശദമായി ഈ ഭാഗം വിശദീകരിക്കാം.

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം : " നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക ". - [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്'വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  "നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്". അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: "ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്" -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: "മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയുംഅതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   "പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക" . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : " ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് " . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : " അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക " - [ അഹ്മദ് - അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   
  1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ
  1. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു
.
فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ
  1. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്'രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: " ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക". മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു " -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  " ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്'വയുടെ പൂർണരൂപം: " കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " . 
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
من موقع فضيلة الشيخ محمد بن صالح العثيمين رحمه الله


എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം ഞങ്ങൾ കൈകാര്യം ചെയ്യുകയും إن شاء الله , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ്. അതിൻറെ കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും..  إن شاء الله ....



അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ